Monday, October 24, 2022

1994 RO KOCHI യിലേക്ക് | ഒരു പഴം പുരാണം

1994 ഏപ്രിൽ ആണെന്ന് തോന്നുന്നു, എന്റെ ട്രാൻസ്ഫർ ഓർഡർ എത്തി. സത്യത്തിൽ എന്തിനാണ് ഞാൻ എറണാകുളം എന്ന സിറ്റിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചതെന്ന് ഇന്നും എനിക്ക് നിശ്ചയമില്ല. ഇത്തിരി ഷെയർ മാർക്കറ്റൊക്കെ തലക്ക് പിടിച്ച സമയം. അന്ന് ഇപ്പോഴത്തേ പോലെ ഓൺലൈനായൊന്നുമല്ല കച്ചവടം. കൊച്ചിൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി ലേലം വിളിച്ചാണ് കച്ചവടം. ഇടക്കൊക്കെ ഞാനും ലീവെടുത്ത് മുവാറ്റുപുഴ നിന്നും കൊച്ചിക്ക് വണ്ടി കയറുമായിരുന്നു. കൊച്ചിയിലെത്തിയാൽ അവസരം കിട്ടുമ്പോഴെല്ലാം ലേലത്തിൽ പങ്കെടുക്കാമെന്നുള്ള രഹസ്യ അജണ്ടയില്ലാതിരുന്നില്ല എന്റെ എറണാകുളം ട്രാൻസ്ഫറിന് . അങ്ങിനെ ഞാൻ മുവാറ്റുപുഴയോട് വിട പറഞ്ഞു. എന്തുകൊണ്ടോ എനിക്ക് മുവാറ്റുപുഴയോട് പ്രത്യേകിച്ച് ഒരു സ്നേഹവും ഇതുവരെ തോന്നിയിട്ടില്ല. ഒരു പക്ഷേ പ്രത്യേകിച്ച് ഒർമ്മിക്കാൻ തക്കതായ ഒന്നും തന്നെ അവിടെ നിന്നും കിട്ടിയില്ലെന്നതാകാം കാരണം. കാക്കനാട് പടമുകളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വലത്തേക്ക് പാലച്ചുവട് എന്ന സ്ഥലത്തേക്കുള്ള റോഡിൽ സാറ്റലൈറ്റ് ടൗൺഷിപ്പിൽ ഒരു വാടക വീട് തരപ്പെടുത്തി. എന്റെ വീട്ടിലെ ഏറ്റവും മൂത്ത ചേച്ചി അവിടെയാണ് താമസിക്കുന്നത് , പുള്ളിക്കാരി വഴിയാണ് ആ വീട് തരപ്പെട്ടത്. പാലച്ചുവട് നിന്നും എറണാകുളത്തേക്ക് ഇടക്കൊക്കെ ബസുണ്ട്. അതിൽ കയറിപ്പറ്റിയാൽ യുണൈറ്റഡ് ഇൻഡ്യാ റീജിയണൽ ഓഫീസ് ' ശരണ്യ' യുടെ മുൻപിൽ തന്നെ ചെന്നിറങ്ങാം. 

രൂപത്തിലും ഭാവത്തിലും പി.വി.നരസിംഹറാവുവിനെ പോലുണ്ടായിരുന്ന KPF സോളമൻ സാറായിരുന്നു അന്ന് റീജിയണൽ മാനേജർ . ഓഫീസിൽ വച്ചു കണ്ടാലും വെളിയിൽ വച്ചു കണ്ടാലും ചങ്ങാതി നമ്മളെ ഗൗനിക്കില്ല നമ്മള് മൂപ്പരെയും ഗൗനിക്കേണ്ടതില്ല, അതാണ് പുള്ളിക്കാരന്റെ ഒരു ലൈൻ . അതിനാൽ തന്നെ ഞങ്ങള് ആൺ പ്രജകൾക്കൊക്കെ മൂപ്പരെ വലിയ ഇഷ്ടമായിരുന്നു. KC ജോൺ സാറായിരുന്നു ഡെപ്യൂട്ടി മാനേജർ മാർക്കറ്റിംഗ് . ഇന്നത്തെ മാനേജർ തസ്തിക അന്ന് ഡെപ്പ്യൂട്ടി മാനേജരാണ്, ഇരിപ്പിടം ക്യാബിനുള്ളിലാണ്. ഈ അടുത്ത കാലത്ത് നിര്യാതനായ ആന്റണി പല്ലൻ സാറ് പേർസണൽ ഡെപ്പ്യൂട്ടി മാനേജരും TS രാജഗോപാൽ, പത്മനാഭൻ , ജമാൽ പീർ എന്നിവർ ഇതര ഡിപ്പാർട്ടമെന്റുകളുടെ ചുമതലക്കാരുമാണ്. സുന്ദരിയും കുലീനയുമായ ആനി വിന്നിയായിരുന്നു പേർസണൽ അസിസ്റ്റന്റ് മാനേജർ .  പേഴ്സണൽ ഡിപാർട്ട്മെന്റിൽ ആനി വിന്നിയെ കൂടാതെ വലിയ ഒരു താരനിര R സോമനാഥൻ സാറിന്റെ നേതൃത്വത്തിലുണ്ട്. ഹിന്ദി ഓഫീസർ കൂടിയായ ലതാ ആനന്ദ്, M ലേഖ, M ഗീത, ഷൈലജ, B ലളിത, പ്രതീപൻ , വാര്യർ, പിള്ള ചേട്ടൻ അങ്ങനെ.

പ്രിന്റിംഗ് & സ്റ്റേഷനറിയാണ് എനിക്ക് റീജിയണൽ ഓഫീസിൽ ആദ്യമെ ലഭിച്ച ഡിപാർട്ട്മെന്റ്. VGUK Menon ആയിരുന്നു എന്റെ ഓഫീസർ TS രജഗോപാൽ ഡെപ്യൂട്ടി മാനേജരും. ശശിധരമേനോൻ വളരെ അടുക്കും ചിട്ടയോടും കൂടി കാലങ്ങളായി നോക്കിയിരുന്ന വകുപ്പ് . ഇപ്പോൾ കൊല്ലം SDM, KP അശോകൻ അന്ന് അവിടെ അസിസ്റ്റന്റായുണ്ട്. അദ്ദേഹത്തിനെ ചുമതലയേൽപിക്കാനിരുന്ന വകുപ്പായിരുന്നു P &S, എന്നാൽ ഞനെത്തിയതോടെ അശോകൻ സ്കൂട്ടായി. റീജിയണൽ ഓഫീസിൽ അക്കാലത്ത് അസിസ്റ്റന്റുമാരും സീനിയർ അസിസ്റ്റന്റുമാരും, സ്റ്റെനോഗ്രാഫേഴ്സും, സബ് സ്റ്റാഫു മടങ്ങുന്ന ക്ലാസ് 3, 4 ജീവനക്കാരായിരുന്നു ഭൂരിപക്ഷം. KP അശോകനെക്കൂടാതെ MG സന്തോഷ് കുമാർ, PP മോഹനൻ, PT സഹദേവൻ, KG ജോസി, G ജയശ്രീ,  ക്യാഷ്യർ ശാന്തി R മേനോൻ, മീന B നായർ, KK സന്തോഷ് കുമാർ , NB സോമൻ കൂടാതെ അക്കൗണ്ട്സ് ഡിപാർട്ട്മെന്റിൽ ഓഫീസറായി KP മുരളീധരനും, അസിസ്റ്റന്റായി MU ശിവസുന്ദരവും. ഇവരൊക്കെയായിരുന്നു രണ്ടാം നിലയിലെ താരങ്ങൾ . PP മോഹനൻ അന്ന് നാഗനാഥൻ സ്വാമി നയിക്കുന്ന യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറിയാണ് , MG സന്തോഷ് ഓർഗനൈസിംഗ് സെക്രട്ടറിയും. കണ്ണൻ മേനോൻ നയിക്കുന്ന യൂണിയന്റെ സെക്രട്ടറിയായിരുന്ന സതീഷ് , ജനാർദ്ധനൻ പിന്നെ R സംഗീത, രാജിമോൾ , ശാരദാമണി, KK സോമൻ എന്നിവരെക്കെ മൂന്നാം നിലയിയിലായിരുന്നു. മിക്ക ദിവസങ്ങളിലും മാനേജ്മെന്റും യൂണിയൻ നേതാക്കളുമായുള്ള ചർച്ചകളൊക്കെ പതിവായിരുന്നു. AC ഉണ്ണികൃഷ്ണൻ , ഗ്രേസി പീറ്റർ , ചെറിയാൻ ഇട്ടൂപ്പ് , ബിൽക്വിസ് മുഹമ്മദ് തുടങ്ങിയവരൊക്കെ ഓഫീസർമാരായും അസിസ്റന്റ് മാനേജർമാരായും എന്റെ ഓർമ്മയിലുണ്ട്. അന്ന് ഓഫീസേഴ്സ് അസോസിയേഷനൊന്നും സജീവമായിട്ടില്ല. ഒന്നാം നിലയിൽ MSD (കമ്പ്യൂട്ടർ വിഭാഗം), മാർക്കറ്റിംഗ് എന്നീ ഡിപാർട്ട്മെന്റുകളിലായി RM സെക്രട്ടറി സതിദേവി, ജോൺ സാറിന്റെ ശിഷ്യനായി ജിജിമോൻ P അലക്സ് പിന്നെ റീജിയണൽ ഓഫീസിലെ സുന്ദര മുഖങ്ങളായ RV പൈ, S കൃഷ്ണകുമാർ, ജയകുമാർ എന്നിവരടങ്ങിയ MSD യിൽ ഇവരെ കൂടാതെ VR ശോഭനകുമാരി , പ്രോഗ്രാമർ ബാലകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. NS നാരായണൻ പിന്നീട് MSD യിൽ എത്തിയതായും ഓർമ്മിക്കുന്നു. ഒന്ന് രണ്ട് പ്രധാന കക്ഷികളെ വിട്ടു പോയി , മഞ്ജുഷ ; കക്ഷിയായിരുന്നു ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷൻ കൈകാര്യം ചെയ്തിരുന്നത്. പിന്നെ കൊച്ചു ജോസ് എന്ന് നമ്മൾ വിളിക്കുന്ന ജോസ് പനക്കൽ , RO യിൽ ഓൾ ഇൻ ഓൾ, ട്രെയിനിംഗിനൊക്കെ വന്നിട്ടുള്ളവർക്കറിയാം, ജോസിന്റെയൊരു പ്രധാന്യം.

ഇടവേളകൾ എങ്ങിനെ ആനന്ദ പ്രദമാക്കാം:-   ശരണ്യ ബിൽഡിംഗിൽ ഒന്നാം നിലയിൽ(ഇംഗ്ലീഷിൽ ഗ്രൗണ്ട് ഫ്ലോർ) ക്യാന്റീൻ കൂടാതെ റിക്രിയേഷൻ ക്ളബ്, പിന്നെ ബ്രാഞ്ച് 3, അന്ന് അതിന്റെ മാനേജരായിരുന്നത് S ബഡ്മനാഭൻ സാറായിരുന്നു. നമ്മുടെ  ഓഡിറ്റ് ഗ്രൂപ്പ് അംഗമായിരുന്ന S  കരുണാനിധിയുടെ ജേഷ്ടൻ. ബ്രാഞ്ചോഫീസിൽ അദ്ദേഹത്തേ കൂടാതെ മനോജ്, ലൂക്കാ, നിഷാ ജോർജ് എന്നിവരെയൊക്കെ ഓർമിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് ഭക്ഷണം കഴിഞ്ഞാൽ ഉടൻ തന്നെ റിക്രിയേഷൻ ക്ളബിലേക്കുള്ള ഓട്ടമാണ്. ചീട്ടുകളി, ക്യാരംസ്, ചെസ്, പിന്നെ ടേബിൾ ടെന്നീസ് ( ഇടവേളകൾ എങ്ങിനെ ആനന്ദപ്രദമാക്കാം). ഞാനും പതിയെ അതിന്റെ ഭാഗമായി, ചീട്ടുകളിയും ചെസും, അറിയാമെങ്കിലും, ഞാൻ ക്യാരംസിലും, ടേബിൾ ടെന്നിസിലുമായി ഒതുങ്ങി. ജയശ്രീയും, മീനയും മാത്രമാണ് ക്ളബിൽ വന്നിരുന്ന മഹിളാമണികൾ. വൈകുന്നേരങ്ങളിൽ 5.30 കഴിഞ്ഞാൽ ക്ളബ് പൂർവ്വാധികം സജീവമായിരുന്നു. ക്ലബിൻ്റെ ബൈലോ പ്രകാരം കമ്പനിയുടെ കൊച്ചി സിറ്റിയിലുള്ള ഇതര ഓഫീസിലുള്ളവർക്കും ക്ളബിൽ മെമ്പർമാരാവാം. അങ്ങിനെ സ്ഥിരമായി ക്ളബിൽ കളിക്കാനായി എത്തിയിരുന്നവരിൽ പ്രധാനിയായിരുന്നു മട്ടാഞ്ചേരി ബാലൻ എന്നറിയപെട്ടിരുന്ന S ബാലകൃഷ്ണൻ.  ചീട്ടുകളിക്കാരുടെ വക മറീന ഹോട്ടലിൽ നിന്നും പഴം പൊരിയോ, ഉഴുന്നുവടയോ പതിവായിരുന്നു. കൂട്ടത്തിൽ ക്യാന്റീനിൽ നിന്നും ചായയും.

AC ഉണ്ണികൃഷ്ണൻ സാറിനെ ഞനിന്നും സ്നേഹത്തോടെയും നന്ദിയോടയും ഓർമ്മിക്കുന്നു. തുറന്ന മനസോടെ കാര്യങ്ങളെ നോക്കി കാണുന്ന ഒരു മാനേജരെ അതിന് മുൻപും അതിന് ശേഷവും എന്റെ കമ്പനിയിൽ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം പിന്നീട് യുണൈറ്റഡ് ഇൻഡ്യയിലെ സന്തോഷങ്ങളൊക്കെ ഉപേക്ഷിച്ച് അമ്മയുടെ ( മാതാ അമൃതാനന്ദമയി) സന്നിധിയിൽ സന്തോഷം കണ്ടെത്തി. അദ്ദേഹമാണ് ഞങ്ങളെ ടേബിൾ ടെന്നീസ് കളി പഠിപ്പിച്ചത്. S ക്യഷ്ണകുമാർ ആയിരുന്നു അന്ന് റിക്രിയേഷൻ ക്ളബ് സെക്രട്ടറി. ക്യാന്റീൻ നടത്തിപ്പ്, സെന്റോഫ് പാർട്ടികൾ എന്നിവയൊക്കെ നടത്തിയിരുന്നത് റിക്രിയേഷൻ ക്ളബിന്റെ നേതൃത്വത്തിലായിരുന്നു. 1994 ആന്വൽ ഡേ സെലിബ്രേഷൻസ് വിദ്യാ ബവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയതായി ഞാനോർമ്മിക്കുന്നു. കൃഷ്ണകുമാർ നല്ലൊരു സംഘടകനായിരുന്നു. അന്ന് കൃഷ്ണകുമാർ തന്നെ ഡിറക്റ്റ് ചെയ്ത ഒരു നാടകവും അവതരിപ്പിച്ചതായി ഓർക്കുന്നു.  കൃഷ്ണകുമാർ നല്ല നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഡോക്ടർ CJ ഫിലിപ്പ് അന്ന് അസിസ്റ്റന്റ് മാനേജരായി റീജിയണൽ ഓഫീസിൽ ഉണ്ടായിരുന്നു, അദ്ദേഹമായിരുന്നു റിക്രിയേഷൻ ക്ളബ് പ്രസിഡന്റ്.

കഥ തുടരും: അടുത്ത എപ്പിേസോഡ് - ക്യാന്റീൻ ബോയ് രാജീവും പട്ടാളം വാസുവും പിന്നെ ഞാനും.

1 comment:

  1. Weree you maintaining a diary? Remembering all names and reproducing is a memory test. Blog takes the readers too to that period. Nostalgic 👌

    ReplyDelete